കേരളം യുദ്ധക്കളമായി മാറിയതിന്‍റെ പൂർണ ഉത്തരവാദിത്വം ബി ജെപിക്കും സിപിഎമ്മിനും : മുല്ലപ്പള്ളി

Jaihind Webdesk
Saturday, January 5, 2019

Mullappally-Delhi

മൂന്ന് ദിവസമായി കേരളം യുദ്ധക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് സമാധാനജീവിതം തകർന്നു. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം ബി ജെപിക്കും സിപിഎമ്മിനുമാണ്. ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. മുഖ്യമന്ത്രി എരിതീയിൽ എണ്ണ ഒഴിക്കുന്നു. കേരളത്തെ കലാപത്തിലേക്ക് നയിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. മുഖ്യമന്ത്രി പ്രാദേശിക നേതാവല്ലെന്ന് അദ്ദേഹം ഓർക്കണം. നവോത്ഥാനത്തെ കുറിച്ച് പറയുന്ന മുഖ്യൻ തന്നെ അക്രമത്തിന് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരകേരളം അക്രമത്തിന്‍റെ പാതയിലേക്ക് നീങ്ങുകയാണെന്നും കണ്ണൂർ ആയുധ പുരയാകുന്നുവെന്നും ആയുധ നിർമ്മാണം പൂർവാധികം ശക്തിയായി നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഫാസിസ്റ്റ് നടപടിയാണ്. ഹൃദയമുള്ള ഒരു മുഖ്യമന്ത്രിയും അങ്ങനൊരു ഉത്തരവിറക്കില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പേരാമ്പ്രയിൽ 144 പ്രഖ്യാപിക്കാൻ സാഹചര്യമുണ്ടാക്കിയത് സിപിഎം ആണ്. ഒറ്റപ്പാലം സംഭവവും അപലപനീയമാണ്. ഉമ്മൻചാണ്ടി നേതൃത്വം നൽകിയ ലോംഗ്മാർച്ചിന് എതിരെ നടന്നത് എങ്ങനെ ന്യായീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അക്രമരാഷ്ട്രീയത്തിനെതിരെ ജനുവരി 7ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സമാധാന സന്ദേശ സംഗമം സംഘടിപ്പിക്കും.

സാമുദായിക ചുവയുള്ള പ്രസ്താവനയാണ് ഇന്നലെ കോടിയേരി നടത്തിയത്. കോൺഗ്രസിനെ പരമാവധി ദുർബലമാക്കാനാണ് ശ്രമം. ഇതിനായി സിപിഎമ്മും ബി ജെപിയും തമ്മിൽ പരസ്യ ധാരണയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലത്തെ റാഫേൽ ചർച്ചയിൽ സിപിഎമ്മിലെ ഒരംഗം പോലും സഭയിൽ ഉണ്ടായിരുന്നില്ല. പിണറായി വിജയന്‍റെ അറിവോടെയാണ് ഈ നടപടി. നാലര വർഷമായി ഇതാണ് സ്ഥിതി. സിപിഎം അഖിലേന്ത്യാ നേതൃത്വം ഇതിന് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് പകരമാണ് കൊടിക്കുന്നിൽ സുരേഷിനെ യുഡിഎഫ് യോഗത്തിലേക്ക് അയച്ചതെന്നും യോഗത്തില്‍ പങ്കെടുക്കാനെത്താത്തത് ഡൽഹിയിൽ അടിയന്തര യോഗങ്ങൾ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.