റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തെ അപമാനിച്ച മന്ത്രിമാരുടെ നടപടി ക്രൂരത : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കല്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തി വരുന്ന സമരത്തെ അപമാനിക്കുക വഴി ധനമന്ത്രിയും വ്യവസായ മന്ത്രിയും അഭ്യസ്തവിദ്യരായ യുവാക്കളോട് കാണിച്ചത് കടുത്ത അപരാധവും ക്രൂരതയുമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാത്തവരുടെ വേദന മന്ത്രിമാര്‍ക്ക് മനസിലാകില്ല. നിരാശരും ദു:ഖിതരുമായ അവരുടെ പ്രതിഷേധത്തിന് രാഷ്ട്രീയ പരിവേഷം നല്‍കി ചെറുതാക്കി കാണുന്നത് ശരിയല്ല. രണ്ടു യുവാക്കള്‍ ഇന്നലെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ലാഘവ ബുദ്ധിയോടെ കാണാന്‍ സാധിക്കില്ല. അത് നിര്‍ഭാഗ്യകരമാണ്. സിപിഎം നേതാക്കളുടെ മക്കള്‍ മുതലാളിത്ത രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് കൊണ്ട് ഇവിടത്തെ നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ യുവാക്കളുടേയും വിഷമം തിരിച്ചറിയാന്‍ സാധിക്കാത്തത്.

റാങ്ക് ഹോള്‍ഡേസിന്‍റെ പ്രതിഷേധത്തെ അവഹേളിച്ച ധനമന്ത്രിയുടെ നടപടി ക്രൂരമാണ്. ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും അത്തരമൊരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു. ബന്ധുനിയമനത്തിന്‍റെ പേരില്‍ രാജിവെച്ച മന്ത്രി ജയരാജന് ഫ്യൂഡല്‍ തമ്പുരാക്കന്‍മാരുടെ ജീവിതശൈലി ആയതുകൊണ്ടാണ് ഈ സമരത്തെ അധിക്ഷേപിക്കാന്‍ മനസ്സുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment