ധനവകുപ്പിന്‍റെ ഉത്തരവില്‍ പരസ്പരം ഏറ്റുമുട്ടി മന്ത്രിമാരായ കെഎന്‍ ബാലഗോപാലും എംവി ഗോവിന്ദനും

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അധികാരം കവര്‍ന്നെടുക്കലാണെന്ന് നിയമസഭയില്‍ എതിര്‍പ്പ് പരസ്യമാക്കിയ മന്ത്രി ധനവകുപ്പിന്‍റെ ഉത്തരവിനെതിരായ നിയമസാധുത പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു.

ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ഭരണ അധികാരത്തെ ബാധിക്കുമെന്നും,അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരം കവര്‍ന്നെടുക്കാനല്ലെന്നും ധനമന്ത്രി ബാലഗോപാല്‍ വിശദീകരിച്ചു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കമെന്നാണ് ഉത്തരവ്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്‌മെന്‍റിന്‍റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിമാരുടെ വിശദീകരണം.

 

Comments (0)
Add Comment