വോട്ടുമറിക്കല്‍ ആരോപണം: കോടിയേരി സ്വയം പരിഹാസ്യനാകുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 26, 2019

കോടിയേരി പരസ്പരവിരുദ്ധ പ്രസ്താവനകള്‍ നടത്തി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ ബി.ജെ.പിയുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളിലൂടെ സ്വയം പരിഹാസ്യനാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന സി.പി.എം കേരളത്തില്‍ വലിയ ആശയക്കുഴപ്പത്തിലാണ്. ഇക്കാര്യം തെളിയിക്കുന്നതാണ് കേരളത്തില്‍ 18 സീറ്റ് നേടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ കണ്ടെത്തല്‍. സ്വന്തം അണികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ സി.പി.എം സംസ്ഥാന ഘടകത്തിനാകുന്നില്ല. ഇന്ന് സ്വന്തം അണികളുടെ വോട്ടുകള്‍ ശരിയായി കണക്കുകൂട്ടുന്നതില്‍ പോലും സി.പി.എം ആശയക്കുഴപ്പം നേരിടുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്‍റെ അംഗീകാരവും പ്രസക്തിയും നഷ്ടമായി കേവലം ചെറിയ പ്രാദേശിക പാര്‍ട്ടിയായി കേരളത്തിലേക്ക് മാത്രമായി ചുരുങ്ങും. സി.പി.എമ്മിനെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്‍റെ ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും കേരളത്തില്‍ നിന്നുള്ള അംഗങ്ങളുമാണെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സി.പി.എമ്മാണ്. വോട്ട് മറിച്ചെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനാണ്. പരാജയഭീതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സി.പി.എമ്മിന്‍റെ വോട്ടുകച്ചവടമെന്ന ആരോപണം. മുമ്പും പരാജയത്തോട് അടുക്കുമ്പോള്‍ സി.പി.എം വോട്ട് തിരിമറിയെന്ന പല്ലവി ആവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഉറക്കം നഷ്ടമാകുമെന്നും അദ്ദഹം പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ മത്സരിച്ചത് ജയിക്കാനല്ലെന്നും കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന കോടികള്‍ പ്രതീക്ഷിച്ചാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പി ഒരു നേട്ടവും ഉണ്ടാക്കില്ല. ബി.ജെ.പിയും സംഘപരിവാറും യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. സുപ്രീം കോടതിയുടെ വിധിക്കുമേല്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍പോലും തയാറാകാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ശബരിമല വിധിക്ക് ശേഷം രണ്ടുതവണ പാര്‍ലമെന്‍റ് സമ്മേളിച്ചിട്ടും ആചാര-വിശ്വാസ സംരക്ഷണത്തിനായി നിയമനിര്‍മാണത്തിന് ഒരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രിയും ബി.ജെ.പിയും ഇനിയെങ്കിലും ഇക്കാര്യത്തില്‍ നടത്തുന്ന വാചകക്കസര്‍ത്ത് അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.