കണ്ണൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ വിമത സ്ഥാനാര്‍ത്ഥി; പി കെ ശ്യാമളയ്‌ക്കെതിരെ മത്സരിക്കും

Jaihind News Bureau
Monday, March 16, 2026

കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയും വിമത നീക്കങ്ങളും ശക്തമാകുന്നു. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും.

തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.കെ. ശ്യാമളയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാന്‍വീവ് ചെയര്‍മാനുമായ ടി.കെ. ഗോവിന്ദന്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്നത്. തനിക്ക് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അദ്ദേഹം, ആന്തൂര്‍ ഭാഗത്തുനിന്നുള്ളവരെ മാത്രം സ്ഥാനാര്‍ഥിയാക്കുന്നതിലെ വിവേചനത്തിനെതിരെയാണ് രംഗത്തുവന്നിരിക്കുന്നത്. അരനൂറ്റാണ്ടോളം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ടി കെ ഗോവിന്ദന്‍ വിമത സ്ഥാനാര്‍ത്ഥിയാകുന്നത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വ്യക്തിപരമായ താല്‍പ്പര്യപ്രകാരമാണെന്ന് ടി.കെ. ഗോവിന്ദന്‍ നേരത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ആരോപിച്ചിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, സ്വന്തം വഴിക്ക് പോകട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി ഇപ്പോള്‍.

പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി.കെ. കുഞ്ഞികൃഷ്ണനും വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവന്ന ഈ വിമത ഭീഷണി നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.