എംഎൽഎ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല; ക്യാപ്റ്റന്‍റെ വിക്കറ്റും ഉടന്‍ തെറിക്കുമെന്ന് കെ സുധാകരൻ എം പി

 

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജി വെച്ച നടപടി സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി.രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്‍റെ രാജി .രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റന്‍റെ വിക്കറ്റും തെറിക്കുമെന്നും കെ സുധാകരൻ പരിഹസിച്ചു. തിരുവനന്തപുരം പേട്ടയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്ത തെറ്റ് ബോധ്യം വന്നതിന്‍റെ അടിസ്ഥാനത്തിലാണോ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമാണ്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ സജി ചെറിയാൻ തയാറാവാതിരുന്നത് നിർഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്‍റെ വൈരുധ്യം സിപിഎം പരിശോധിക്കണം. സിപിഎമ്മിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളിൽ തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾക്കൊള്ളാൻ സജി ചെറിയാൻ തയാറാവണം.

മന്ത്രി പദവി അദ്ദേഹം രാജി വെച്ചത് ആരോടോ വാശി തീർക്കാൻ എന്നതുപോലെയാണ് തോന്നിയത്. എംഎൽഎ സ്ഥാനത്ത് തുടരാനും സജി ചെറിയാൻ യോഗ്യനല്ല. അക്കാര്യത്തിൽ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും കെ സുധാകരൻ എംപി പറഞ്ഞു.

Comments (0)
Add Comment