സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jaihind Webdesk
Wednesday, November 28, 2018

Sabarimala-High-Court

സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പിറവം പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിക്കുന്നത്. പിറവത്ത് സമവായശ്രമം നടത്തുമ്പോള്‍ ശബരിമലയില്‍ എന്തുകൊണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വിചിത്രന്യായങ്ങളാണ് പറയുന്നതെന്നും കോടതി വിമര്‍ശിച്ചു.

ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പിറവം പള്ളി കേസിലാണ് സർക്കാറിനെതിരെ ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സർക്കാർ പിറവത്ത് 200 പേർക്ക് പള്ളിയിൽ പ്രാർഥന നടത്താൻ സംരക്ഷണം നൽകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. രണ്ടും സുപ്രീം കോടതി വിധികളാണെന്ന് ചൂണ്ടികാണിച്ചായിരുന്നു കോടതിയുടെ വിമർശനം. ഈ ഇരട്ടത്താപ്പ് സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു.

പിറവം പള്ളിയിലെ തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വന്ന വിധി നടപ്പിലാക്കാൻ ശ്രമിക്കാതെ എന്തിനാണ് അനുരജ്ഞന ശ്രമം നടത്തുന്നതെന്ന് ഹൈക്കോടതി സർക്കാറിനോട് ആരാഞ്ഞു. സർക്കാറിന്‍റെ അജണ്ട നടപ്പിലാക്കാൻ കോടതിയെ കൂട്ടുപിടിക്കാൻ കഴിയില്ലെന്നും കോടതി അഡ്വക്കേറ്റ് ജനറലിനോട് വ്യക്തമാക്കി. പള്ളിത്തർക്കത്തിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് കാണിച്ച് ഓർത്തഡോക്‌സ് സഭാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. മറ്റുചില കേസുകളിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റു മാർഗമില്ലെന്ന് പറയുന്ന സർക്കാർ പിറവം കേസിൽ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. പിറവം പള്ളിതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ ഒത്തുതീർപ്പ് ചർച്ച നടത്തുന്ന സർക്കാർ എന്തുകൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാത്തതെന്നും കോടതി ചോദിച്ചു

ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ശബരിമലയിലെ പോലീസ് നടപടിയെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചയിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.