ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Monday, April 29, 2019

Lok Sabha Polls

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനുപുറമെ മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു-കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിർണായകമാണ് ഈ മണ്ഡലങ്ങൾ.. സുഗമമായ പോളിംഗിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.

മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും 13 വീതം മണ്ഡലങ്ങള്‍, വെസ്റ്റ് ബംഗാളിലെ 8 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെയും ഒഡീഷയിലെയും ആറ് വീതം മണ്ഡലങ്ങള്‍, ബിഹാറിലെ അഞ്ച് മണ്ഡലങ്ങള്‍, ജാര്‍ഖണ്ഡിലെ മൂന്ന് മണ്ഡലങ്ങള്‍ എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 71 പാർലമെന്‍റ് മണ്ഡലങ്ങള്‍. ഇതിന് പുറമെ ജമ്മു-കശ്മീരിലെ അനന്തനാഗിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന രാജ്യത്തെ ഏക പാര്‍ലമെന്‍റ് മണ്ഡലം കൂടിയാണിത്. മൂന്നാം ഘട്ടത്തിലും ഇവിടെ വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ചാം ഘട്ടത്തിലെ വോട്ടെടുപ്പോട് കൂടിയേ ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമാകൂ.

ഒഡിഷ നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉന്നോവ്, ഫറൂഖാബാദ്, ഇറ്റാവ, കനോജ്, കാണ്‍പൂര്‍, ബാർമർ, അസൻസോൾ, ബഗോസരായി, ജബൽപുർ, മുംബൈ സൗത്ത്, മുംബൈ നോർത്ത് തുടങ്ങി
പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ളവിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ മഹാരാഷ്ട്രയിലും ഒഡീഷയിലും നാലാം ഘട്ടത്തോടെ ഘട്ടത്തോടെ പോളിംഗ് പുർത്തിയാകും. കോൺഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, സൽമാൻ ഖുർഷിദ്, അനു ടണ്ടൻ, ശ്രീ പ്രകാശ് ജയ്‌സ്വാൾ, ചിന്ദ്വാരയിൽ നിന്നും മധ്യപദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ നകുൽ നാഥ്, ജോധ്പുരിൽ നിന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്‍റെ മകൻ വൈഭവ് ഗെഹലോട്ട്, എസ്.പി നേതാവ് ഡിംപിൾ യാദവ്, ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്, സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാർ അടക്കമുളളർ തിങ്കളാഴ്ച ജനവിധി തേടുന്നവരിലുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് മത്സരിക്കുന്ന ചിന്ദ്വവാര നിയമസഭ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. ബംഗാളിലെ 8 മണ്ഡലങ്ങളിൽ ആക്രമണം തടയാൻ ശക്തമായ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.