തിരുവനന്തപുരം: മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായ രാജമല പെട്ടിമുടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സന്ദർശിക്കും. എംഎൽഎമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ഉച്ചയോടെ മൂന്നാറിലെത്തുന്ന സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.
അതേസമയം പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് മഴ ശക്തമാകുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 27 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടി അരുവിയും ലയങ്ങളുടെ മേഖലയും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍.
ആവശ്യമെങ്കിൽ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയാൽ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും.