വാക്സിന്‍ കിട്ടാനില്ലാത്തപ്പോഴും കുത്തിവെപ്പെടുക്കാന്‍ പറയുന്ന ഡയലര്‍ ടോണ്‍ ! കേന്ദ്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി

Jaihind Webdesk
Thursday, May 13, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലാത്തപ്പോഴും കുത്തിവെപ്പ് എടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. പൊള്ളയായ ഇത്തരം സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും ഇത് എത്രകാലം എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് ഇക്കാര്യം ആരാഞ്ഞത്.നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?  കോടതി ചോദിച്ചു.

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടര്‍ച്ചയായി കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് തയാറാക്കി എല്ലാ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു. കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരസ്യപ്രചാരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി പറഞ്ഞു. വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും വാക്‌സിന്‍ നല്‍കണമെന്നും കോടതി പറഞ്ഞു.