മഹാരാഷ്ട്രയില്‍ ബി.ജെ.പി സർക്കാരുണ്ടാക്കില്ല ; കേവലഭൂരിപക്ഷമില്ലെന്ന് ഗവർണറെ അറിയിച്ചു

മഹാരാഷ്ട്രയില്‍ സർക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറി ബി.ജെ.പി. ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ അറിയിച്ചു. ബി.ജെ.പി കോര്‍ കമ്മിറ്റിക്ക് ശേഷം മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് 15 ദിവസങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്തതിനെ തുടര്‍ന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ബി.ജെ.പിയോട് കേവലഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. എന്നാല്‍ ശിവസേനയുമായി ധാരണയിലെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെ തങ്ങള്‍ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ബി.ജെ.പി ഗവർണറെ ധരിപ്പിക്കുകയായിരുന്നു. ഇതോടെ 25 വർഷമായി തുടരുന്ന ബി.ജെ.പി-ശിവസേന ബന്ധവും അവസാനിച്ചു.

ശിവസേന മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും  സർക്കാരിന്‍റെ കാലാവധിയുടെ പകുതി സമയം മുഖ്യമന്ത്രി പദവി പങ്കുവെക്കണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. 288 അംഗ നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്. എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44ഉം സീറ്റുകളുണ്ട്.

bjpMaharashtra
Comments (0)
Add Comment