ഹിന്ദി ഹൃദയഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസന്‍ കണക്കിനു റാലികളില്‍ പങ്കെടുക്കുകയും സഹസ്രകോടികള്‍ ഒഴുക്കുകയും ചെയ്തിട്ടും മോദി പ്രഭാവം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായെന്നു വ്യക്തം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സെമിഫൈനലിന്‍റെ ആഘാതത്തില്‍ നിന്ന് ബിജെപിക്കു കരകയറാനാകില്ല. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും അതിശക്തമായ മുന്നേറ്റം എല്ലാ മതേരര ജനാധിപത്യ ശക്തികള്‍ക്കും ആവേശം പകര്‍ന്നിരിക്കുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെയും യുവാക്കളുടെയും പുതിയ പ്രതീക്ഷയാണ്. ഇതു കോണ്‍ഗ്രസിന്‍റെ ജയമാണ്; ജനങ്ങളുടെ ജയമാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഫാസിസ്റ്റ് വിപത്തിനെ ചെറുക്കാന്‍ ദേശീയതലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ വേദി ഉണ്ടാക്കിയ കോണ്‍ഗ്രസ് നിലപാടിനെ രാജ്യമെമ്പാടും സ്വാഗതം ചെയ്തപ്പോള്‍ അതിനെ ബിജെപിക്കുവേണ്ടി പിന്നില്‍ നിന്നു കുത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയാണ് സിപിഎമ്മിനുള്ളതും. ഇതു ജനങ്ങള്‍ തിരിച്ചറിയണം. സിപിഎമ്മിന് ആരോടാണു പ്രതിബദ്ധതയെന്നു തെളിഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
നാലരവര്‍ഷം ജനങ്ങളെ വഞ്ചിക്കുകയും മുടിക്കുകയും ചെയ്ത ഫാസിസ്റ്റ് ഭരണാധികാരിക്ക് ജനംകൊടുത്ത തിരിച്ചടിയും കാലത്തിന്റെ ചുവരെഴുത്തുമാണിത്. മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ സാധരണ ജനങ്ങളേയും കര്‍ഷകരേയും യുവാക്കളെയും വറചട്ടിയിലേക്ക് എറിയുകയാണു ചെയ്തത്. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഭരണനടപടികളെല്ലാം വലിയ വിവാദമായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു പകരം ക്ഷേത്രം നിര്‍മിക്കുന്നതിനും പ്രതിമ നിര്‍മിക്കുന്നതിനുമാണ് മോദി മുന്‍ഗണന നല്കിയത്. റഫാല്‍, വ്യാപം തുടങ്ങിയ അഴിമതികളും ഇന്ധനവിലയും വിലക്കയറ്റവുമൊക്കെ മോദിയുടെ പദത്തിന് ആക്കംകൂട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.