ജേക്കബ് തോമസിന് ആദായനികുതിവകുപ്പിന്‍റെ ചുവപ്പ് കാര്‍ഡ്

Jaihind Webdesk
Wednesday, October 24, 2018

വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്‍റെ തമിഴ്നാട്ടിലുള്ള ഭൂമി കണ്ടുകെട്ടാനൊരുങ്ങി ആദായനികുതി വകുപ്പ്. തമിഴ്നാട്ടിലെ രാജപാളയത്തെ ഭൂമി ജപ്തി ചെയ്യാൻ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ബിനാമി ഇടപാടിൽ ജേക്കബ് തോമസ് 50.33 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ആദായനികുതിവകുപ്പിന്‍റെ നടപടി. വിജിലന്‍സ് മേധാവിയായിരിക്കുമ്പോള്‍ അഴിമതിക്കെതിരെ പടപൊരുതി എന്നവകാശപ്പെട്ട ജേക്കബ് തോമസിന്‍റെ ബിനാമി ഇടപാടിലെ ഭൂമിയാണ് ഇപ്പോള്‍ ജപ്തി ചെയ്യാന്‍ ആദായനികുതിവകുപ്പ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജേക്കബ് തോമസ് 2001ൽ വാങ്ങിയതായി രേഖയുള്ള ഈ ഭൂമി സ്വത്തുവിവരത്തിൽ കാണിച്ചിരുന്നില്ല.സ്വന്തം പേരിലാണ് വസ്തുവെങ്കിലും വിലാസം കൊച്ചിയിലെ ഒകു സ്വകാര്യ കമ്പനിയുടേതായിരുന്നു. എന്നാൽ ജേക്കബ് തോമസിന് ഈ കമ്പനിയുമായി ബന്ധമില്ല. സർക്കാർ രേഖകളിൽ അദ്ദേഹത്തിന് ഈ മേൽവിലാസവും ഇല്ല. ആദ്യ 2 നോട്ടീസും കൈപ്പറ്റാത്തതിനാൽ മൂന്നാമത്തെ നോട്ടിസിൽ ഈ വസ്തു ബിനാമി ഇടപാടിലെ ഭൂമിയാണെന്ന് കണക്കാക്കുമെന്നും ജപ്തി ചെയ്യുമെന്നും ആദായനികുതിവകുപ്പ്  മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ സമാനമായ മറ്റൊരു ആരോപണവും ജേക്കബ് തോമസിനെതിരെ ഉയര്‍ന്നുവന്നിരുന്നു. കര്‍ണാടകയിലെ കുടകില്‍ വനംവകുപ്പിന്‍റെ ഭൂമി ഭാര്യയുടെ പേരിലാക്കി എന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. ജേക്കബ് തോമസിന്‍റെ ഭാര്യയുടെ പേരിലുള്ള ഭൂമിക്കടുത്തായുള്ള വനംവകുപ്പിന്‍റെ ഭൂമി കയ്യേറി എന്നായിരുന്നു അന്നുയര്‍ന്ന ആരോപണം.