രാഹുല്‍ഗാന്ധിയുടെ മൂന്നു ദിവസത്തെ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ സന്ദര്‍ശനം പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് രാഹുല്‍ ഗാന്ധി വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉണ്ടാകുക.
19-ന് രാവിലെ 11.30-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് കൊവിഡ്-19 പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിട്ടില്ല. നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോളിന്‍റെ നിയന്ത്രങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതു പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും എ.പി. അനില്‍കുമാർ എംഎല്‍എ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 19-ന് രാവിലെ 11.30-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗ്ഗം 12.15-ന് മലപ്പുറം കളക്ടറേറ്റില്‍ എത്തിച്ചേരും. 12.45 മുതല്‍ 1.30 വരെ കളക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് റിവ്യൂ മീറ്റിംഗില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം കളക്ടറേറ്റില്‍ വച്ച് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2.00-ന് കല്പറ്റയിലേക്ക് തിരിക്കും.
ഒക്ടോബര്‍ 20-ന് രാവിലെ 10.30 മുതല്‍ 11.15 വരെ വയനാട് കളക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് റിവ്യൂ മീറ്റിംഗിലും, 11.30 മുതല്‍ 1.00 മണി വരെ ദിശ മീറ്റിംഗിലും പങ്കെടുക്കും.
ഒക്ടോബര്‍ 21-ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.15 വരെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശനം. വൈകുന്നേരം 3.20-ന് മാനന്തവാടിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം 5.10-ന് ഡല്‍ഹിയിലേക്ക് തിരിക്കും.