തിരുവനന്തപുരത്ത് വീണ്ടും മദ്യപിച്ച് വാഹനാപകടം; ഡോക്ടര്‍ ട്രാഫിക് സിഗ്നലിലേക്ക് വാഹനം ഇടിച്ചുകയറ്റി

തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഉന്നതരുടെ എണ്ണത്തില്‍ കുറവില്ല. തിരുവനന്തപുരത്ത് പുലര്‍ച്ചെ വീണ്ടും വാഹനാപകടം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്‌നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശര്‍മയാണ് അപകടത്തില്‍പ്പെട്ടത്.

തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടി ഒഴുകിപ്പടര്‍ന്നതിനേത്തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചിരുന്നു. വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments (0)
Add Comment