പ്രളയം മനുഷ്യനിര്‍മിതം; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, April 3, 2019

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍ തന്നെ അവരുടെ ഘാതകരായെന്ന ആരോപണം പൂര്‍ണമായും ശരി വെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതിനാല്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണമാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. ജനങ്ങളെ പ്രളയത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച ഭരണാധികാരികള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുക്കണം. അധികാരത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയും എല്‍.ഡി.എഫ് സര്‍ക്കാരിനില്ല

പ്രളയത്തിന്‍റെ ആഘാതം കൂട്ടിയ പിണറായി സര്‍ക്കാരിന്‍റെ തെറ്റായ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പോഴും ഈ മഹാദുരന്തത്തിന്‍റെ ഇരകള്‍ സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെ നരകിക്കുകയാണ്. മനുഷ്യനിര്‍മിതമാണ് പ്രളയമെന്ന് തുടക്കം മുതല്‍ കെ.പി.സി.സി നേതൃത്വം അഭിപ്രായപ്പെട്ടത്. വസ്തുതകള്‍ പഠിച്ചുകൊണ്ടും വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷവുമാണ് ഇത്തരമൊരു അഭിപ്രായത്തില്‍ കോണ്‍ഗ്രസ് എത്തിയത്. ജനങ്ങളെ ഇങ്ങനെയൊരു മഹാദുരന്തത്തിലേക്ക് തള്ളിവിട്ട എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനമധ്യത്തില്‍ പരസ്യവിചാരണ ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.