കേരള സ്വര്‍ണ്ണക്കടത്ത് കേസ് : കര്‍ണാടകയിലേയ്ക്കു മാറ്റുന്നത് സംബന്ധിച്ച് പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Jaihind News Bureau
Thursday, April 24, 2025

കേരള സ്വര്‍ണ്ണക്കടത്ത് കേസിലെ നാല് പ്രതികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിചാരണ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടത്. കേസ് വേനല്‍ക്കാല അവധിക്ക് ശേഷം ജൂലൈയില്‍ വാദം കേള്‍ക്കും.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന പ്രഭ സുരേഷ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സന്ദീപ് നായര്‍ , സരിത് പിഎസ്, എന്നിവരെ ഇഡി ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ ‘സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ’ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി, വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 ലാണ് ഇ.ഡി. ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികളും കേരള സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഏജന്‍സി ആരോപിക്കുന്നു.

2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത്തുവന്നത്. കേസില്‍ എന്‍.ഐ.എ, ഇ.ഡി, കസ്റ്റംസ് എന്നിവര്‍ അന്വേഷണം നടത്തുന്നു. നയതന്ത്ര ബാഗേജുകള്‍ ഇന്ത്യയില്‍ സ്‌കാനിംഗിന് വിധേയമാക്കാന്‍ കഴിയുമോ അതോ പരിശോധനയില്‍ നിന്ന് പരിരക്ഷ ലഭിക്കുമോ എന്ന് നേരത്തെ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.