സിക അഞ്ചുപേര്‍ക്കു കൂടി സ്ഥിരീകരിച്ചു ; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് സിക വൈറസ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളുമായി ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തും. സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി സിക സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ പരിശോധനഫലം നെഗറ്റീവാണ്.

അതേസമയം, തലസ്ഥാനത്ത് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആനയറ ഭാഗത്ത് കൊതുകു നശീകരണത്തിനായി ഏഴു ദിവസം ഫോഗിംഗ് നടത്തും.

കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും. ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും ആരോഗ്യവകുപ്പിന്‍റെ നിർദേശമുണ്ട്. കൊതുകു നിവാരണത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിരുന്നു.

 

Comments (0)
Add Comment