മന്ത്രിക്ക് ഒരു നീതി, പാവപ്പെട്ടവന് മറ്റൊന്ന്; രോഗിയുടെ തലയില്‍ ചക്ക വീണ സംഭവത്തില്‍ പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Saturday, February 28, 2026

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാവപ്പെട്ട രോഗിയുടെ തലയില്‍ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. മന്ത്രിമാര്‍ക്ക് ഒരു നീതിയും സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയുമാണ് സര്‍ക്കാരിന്റെ ആരോഗ്യനയമെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വേറിട്ട സമരം അരങ്ങേറിയത്. ആശുപത്രി വളപ്പിലെ പ്ലാവില്‍ ചക്ക കെട്ടിത്തൂക്കിയും ഹെല്‍മറ്റ് ധരിച്ചും നടത്തിയ സിംബോളിക് സമരം ജനശ്രദ്ധയാകര്‍ഷിച്ചു.

മന്ത്രി വീണാ ജോര്‍ജിന് ചെറിയൊരു അപകട സാധ്യതയുണ്ടായാല്‍ പോലും ഉടന്‍ ‘ഞെട്ടുകയും’ വിശദീകരണങ്ങളുമായി രംഗത്തെത്തുകയും ചെയ്യുന്ന ആരോഗ്യവകുപ്പ്, സാധാരണക്കാരനായ രോഗിക്ക് ആശുപത്രി പരിസരത്ത് വെച്ച് പരിക്കേറ്റപ്പോള്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. മുന്‍പ് മന്ത്രിക്കു പരിക്കേറ്റ വാര്‍ത്ത വന്നപ്പോള്‍ ഉണ്ടായ അടിയന്തര ജാഗ്രത, ഈ രോഗിയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും ഇത് ഭരണപരമായ അനാസ്ഥയുടെ തെളിവാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കണ്ണൂരില്‍ ആരോഗ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പരിക്കേറ്റ നാടകം തെളിയിച്ചാല്‍ സൗജന്യമായി വിതരണം ചെയ്യാനായി ‘കുഴിമന്തി’യുമായാണ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് സാധാരണക്കാരന്റെ ജീവന്‍ പോലും ആശുപത്രി സംവിധാനങ്ങളില്‍ സുരക്ഷിതമല്ലെന്ന സന്ദേശമാണ് സമരത്തിലൂടെ ഉയര്‍ത്തിയത്. ആശുപത്രി പരിസരത്തെ മരങ്ങളുടെ സുരക്ഷാ ഓഡിറ്റ് അടിയന്തരമായി നടത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിക്കേറ്റ രോഗിക്ക് നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്നും ഇത് ജനകീയ പ്രതിഷേധത്തിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരിഫ് എം സി, അരവിന്ദ് ചന്ദ്രശേഖര്‍, കാര്‍ത്തിക്ക് മുരിങ്ങമംഗലം, സുഹൈല്‍ നജീബ്, എന്‍ നിഷാല്‍ തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.