
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2’ന്റെ പ്രദർശനാനുമതി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ റിലീസിനുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. സിംഗിൾ ബെഞ്ച് വിധി വന്നതോടെ നിർമ്മാതാക്കൾ അടിയന്തരമായി അപ്പീൽ നൽകുകയായിരുന്നു.
ടീസർ പുറത്തിറങ്ങി രണ്ടാഴ്ച പിന്നിട്ട ശേഷം ഹർജി നൽകിയതിനെ നിർമ്മാതാക്കൾ കോടതിയിൽ ചോദ്യം ചെയ്തു. ദേശീയ പുരസ്കാരം നേടിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയാണിതെന്നും സെൻസർ ബോർഡിന്റെ അംഗീകാരം സിനിമയ്ക്കുണ്ടെന്നും അവർ വാദിച്ചു. സിനിമയിലെ കഥ സംവിധായകന്റേതാണെന്നും ഇത് കേരളത്തെയോ ഒരു മതത്തെയോ പൂർണ്ണമായി അപമാനിക്കുന്നില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. മറിച്ച്, ചില സാമൂഹിക വിപത്തുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളെ കുറിച്ച് മാത്രമാണ് സിനിമ സംസാരിക്കുന്നതെന്നാണ് നിർമ്മാതാക്കളുടെ പക്ഷം.
സാമുദായിക സൗഹാർദ്ദത്തെ സിനിമ തകർക്കുന്നില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്നും കോടതിയിൽ വാദമുയർന്നു. ചിത്രത്തിന്റെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും അവർ ബോധിപ്പിച്ചു. മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നും കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നത്. സെൻസർ ബോർഡ് ഈ ഘടകങ്ങൾ പരിശോധിച്ചില്ലെന്ന നിരീക്ഷണവും ഡിവിഷൻ ബെഞ്ച് ഉത്തരവോടെ മറികടന്നിരിക്കുകയാണ്.