കള്ളപ്പരാതി നല്‍കി കെ.എസ്.യു പ്രവര്‍ത്തകരെ ജയിലിലടച്ചു; മന്ത്രി വീണാ ജോര്‍ജിനും ഗണ്‍മാനുമെതിരെ കോടതിയില്‍ പരാതി

Jaihind News Bureau
Saturday, February 28, 2026

കണ്ണൂര്‍: കള്ളപ്പരാതി നല്‍കി കെ.എസ്.യു നേതാക്കളെ ജയിലിലടച്ച നടപടിക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ഗണ്‍മാനുമെതിരെ കോടതിയില്‍ പരാതി. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പോലീസില്‍ പരാതി നല്‍കി നിരപരാധികളെ ജയിലിലടച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 248-ാം വകുപ്പ് പ്രകാരം ഗണ്‍മാനെ ഒന്നാം പ്രതിയായും മന്ത്രി വീണാ ജോര്‍ജിനെ രണ്ടാം പ്രതിയായുമാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടി.ഒ. മോഹനനാണ് പരാതിക്കാരന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് പരാതി ബോധിപ്പിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെ ജയിലിലടച്ച നടപടി നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി, അഡ്വ. സി.കെ. രത്‌നാകരന്‍, അഡ്വ. മനോജ് കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംഭവദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അടിയന്തരമായി കോടതി വിളിപ്പിക്കണമെന്ന ഹര്‍ജിയും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണെന്ന് പരാതിക്കാരന്‍ വാദിക്കുന്നു.