വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; വിചാരണക്കോടതിക്കെതിരെ ഹൈക്കോടതി, എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

Jaihind News Bureau
Thursday, March 19, 2026

 

കൊച്ചി: വാളയാര്‍ വംശീയ കൊലപാതക കേസില്‍ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്സി/എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. വിചാരണക്കോടതിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിച്ചവെന്നും മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നുമാണ് ജസ്റ്റിസ് എ. ബദ്‌റുദ്ദീന്റെ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിലെ എട്ട് പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2025 ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ശരീരമാകെ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തില്‍ വടികള്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചതായും, തല ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മര്‍ദനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ ആറാം പ്രതി ഒഴികെയുള്ള എട്ടുപേര്‍ക്ക് മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.