കോളേജ് വിദ്യാർഥികൾക്ക് വാക്സിനേഷന് മുൻഗണന ; ഉത്തരവ് പുറത്തിറങ്ങി

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകും. 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളടക്കം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികളെയും സ്വകാര്യ ബസ് ജീവനക്കാരെയും വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മന്ത്രിമാരുടെ സ്റ്റാഫുകൾക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.