വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നു; ആരോഗ്യപരിശോധന നടത്തും

Jaihind Webdesk
Monday, December 18, 2023

കല്‍പ്പറ്റ: വയനാട് വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്.  വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് കടുവയെ ഇതുവരെ അവിടെനിന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്‍റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്. കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നും ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയെ എത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കേറ്റിട്ടുണ്ട്. പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയ്ക്ക് ചികിത്സ നല്‍കിയശേഷം പിന്നീട് തൃശ്ശൂരിലെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത.