ഇപ്പോള്‍ നടക്കുന്നത് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കിഫ്ബി സർവേ ; ജനങ്ങളുടെ മുന്നില്‍ ഈ സർക്കാരിന് ഒരു റേറ്റിംഗുമില്ല : രമേശ് ചെന്നിത്തല

കാസറഗോഡ് : വിശ്വാസ്യതയില്ലാത്ത സർവേകളിലൂടെ ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിപിഎമ്മിന്‍റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്‍വേയാണിത്. ജനങ്ങളുടെ മുന്നില്‍ ഈ സർക്കാരിന് ഒരു റേറ്റിംഗുമില്ലെന്നും മാധ്യമങ്ങളെ വിലക്കെടുക്കുന്ന മോദി സർക്കാരിന്‍റെ രീതിയാണ് പിണറായിയും നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനവികാരം യുഡിഎഫിന് അനുകൂലമെന്നും കേരളം ഭരണമാറ്റത്തിനായി തയാറെടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനെ മാറ്റി മറിക്കുവാൻ ഏകപക്ഷീയ സർവെ നടത്തുകയാണ് ചില മാധ്യമങ്ങളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാർക്സിസ്റ്റ് പാർട്ടിയുടെ നേത്യത്വത്തിലുള്ള കിഫ്ബി സർവെയാണ് മാധ്യമങ്ങൾ നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണകക്ഷിക്ക് നൽകുന്ന സ്പേയ്സ് മാധ്യമങ്ങൾ പ്രതിപക്ഷത്തിന് നൽകാറുണ്ട്, അത് ലംഘിക്കുകയാണെന്നും രമേശ് ചെന്നിത്തല കാസറഗോഡ് പറഞ്ഞു. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്‍മെന്‍റിന്‍റെ അവസാനകാലത്ത് നല്‍കിയത്. അതിന്‍റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നും ഇതാണ് നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്‍റിന്‍റെ പണക്കൊഴിപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഎഫിന് നേരിടേണ്ടിവരുന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്‍മെന്‍റിന് ഒരു റേറ്റിംഗുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്‍മെന്‍റിന്റെ റേറ്റിംഗ് വളരെ താഴെയാണ്. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. വിശ്വാസ്യതയില്ലാത്ത ഇത്തരം സർവേകളെ  തള്ളിക്കളയുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. എകിസ്റ്റ് പോളുകള്‍ അല്ലാത്ത സര്‍വേകള്‍ നിരോധിക്കാന്‍ പറ്റില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇത് ഏതാണ്ട് ഒരു എക്സിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സര്‍വേ നടത്തിയാല്‍ എക്‌സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച രമേശ് ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കുമെന്നും വ്യക്തമാക്കി.

Comments (0)
Add Comment