താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളായ നാലു പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ പോലീസുകാർ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസ്റ്റഡിയിലിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ചത്.  ലഹരി മരുന്ന് കേസിലാണ്  താമിര്‍ ജിഫ്രിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍, ആശുപത്രിയിൽ എത്തിച്ച്  അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ഉയർന്നു. കേസില്‍ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചു. അതിന് പിന്നാലെയാണ് മനുഷ്യവകാശ കമ്മീഷൻ  കേസില്‍ ഇടപെട്ടത്. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു.

പ്രതികളായ നാലു പോലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപട്ടികയിലുണ്ടായിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.

Comments (0)
Add Comment