അന്വേഷണ റിപ്പോർട്ട് ഉടൻ നൽകുമെന്ന് ഐജിയുടെ ഉറപ്പ്; സമരം അവസാനിപ്പിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട്:  കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സമരം അവസാനിപ്പിക്കുന്നതായി അതിജീവിത. കമ്മീഷണർ ഓഫീസിന് മുന്നിലെ സമരമാണ് അവസാനിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് കെ.വി.പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ നൽകുമെന്ന ഐജിയുടെ ഉറപ്പിലാണ്  സമരം അവസാനിപ്പിക്കുന്നതെന്ന് അതിജീവിത പറഞ്ഞു. 12 ദിവസമായി കമ്മീഷണർ ഓഫീസിന് മുന്നിൽ സമരത്തിലായിരുന്നു അതിജീവിത.

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലിരിക്കവെ യുവതി  പീഡനത്തിനിരയായത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.  തുടര്‍ന്ന് തനിക്ക് നീതി വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി  അതിജീവിത കോടതിയെ സമീപിച്ചു. പിന്നീട് ചീഫ് നഴ്സിംഗ് ഓഫീസര്‍, നഴ്സിംഗ് സൂപ്രണ്ട്, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അതിജീവിതയെ മൊഴി നല്‍കുന്നതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

അതേസമയം അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറായ അനിതയെ സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു. സംഭവത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ട് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിയെക്കുറിച്ച്  അന്വേഷിക്കാനും വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാനും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അതിജീവിതയ്ക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് അതിജീവിത സമരം പുനഃരാരംഭിച്ചത്.

Comments (0)
Add Comment