ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയും കൂട്ടുപ്രതി ; രാജി വെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, April 15, 2021

 

കെ.ടി ജലീലിന്‍റെ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തുല്യപങ്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണ്. നിയമനത്തില്‍ കെ.ടി ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ജലീല്‍ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും ജനാധിപത്യബോധവും ധാര്‍മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.റ്റി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണ്.

2013 ല്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചത്.

യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടാണ്? മന്ത്രിസഭയില്‍ വച്ചാല്‍ ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ? ഏതായാലും ഈ നിയമനകാര്യത്തില്‍ കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ട്.
മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ.ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കെ.ടി ജലീല്‍ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാര്‍മ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം.