മുഖ്യമന്ത്രീ ..ഒരു സ്ത്രീയോടും ഇതുപോലെ കാട്ടരുത്. മാലാഖമാരെന്ന് വിളിച്ചിട്ട് ഡല്‍ഹിയില്‍ നിന്ന് ഒന്നാംസ്ഥാനം വാങ്ങിക്കൊണ്ടു വന്നില്ലേ. എന്നിട്ട് തല മുണ്ഡനം ചെയ്യിക്കുന്നതു വരെ ഞങ്ങളെ എത്തിച്ചു….

Jaihind News Bureau
Monday, March 31, 2025

കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത ചിത്രം…

സമത്വത്തെകുറിച്ചൊക്കെ വാചകങ്ങള്‍ പടച്ചുവിടുന്നത് എളുപ്പമാണ്. നടപ്പാക്കാനാണ് പ്രയാസം. ഇതു തെളിയിക്കുകയാണ് എല്‍ഡിഎഫ് നേതൃത്വം

തലമുണ്ഡനം ചെയ്താണ് ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചത്. വൈകാരികമായിരുന്നു ഈ സമരത്തില്‍ പങ്കെടുത്ത അമ്മമാരുടേയും സഹോദരിമാരുടേയും പ്രതികരണം. മുടി മുണ്ഡനം ചെയ്ത ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആശമാര്‍ വിഷമം പങ്കുവച്ചത്. ഈ കഷ്ടപ്പാടിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരും. ഇപ്പോള്‍ തല മുണ്ഡനം ചെയ്തു. ഇനി ജീവന്‍ നല്‍കാനും തയ്യാറാണെന്ന് അവര്‍ പ്രതികരിച്ചു

ഞങ്ങളോടുള്ള വാശി ഇനി മുന്നോട്ടു കൊണ്ടുപോകരുത്. ഇനിയും താങ്ങാനാവില്ല. ഭൂമിയോളം ഞങ്ങള്‍ താഴ്ന്നു. പറയാന്‍ വാക്കുകളില്ല. ഇതിനപ്പുറം എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്. മാലാഖമാരെന്ന് ഞങ്ങളെ വിളിച്ചിട്ട് ഡല്‍ഹിയില്‍ നിന്ന് ആരോഗ്യവകുപ്പിന്റെ ഒന്നാംസ്ഥാനം വാങ്ങിക്കൊണ്ടു വന്നതല്ലേ. എന്നിട്ട് ഞങ്ങളെ തല മുണ്ഡനം ചെയ്യിക്കുന്നതു വരെ എത്തിച്ചു. ഇനി ഞങ്ങള്‍ കൊടുക്കുന്നത് ഞങ്ങളുടെ ജീവനായിരിക്കും. അതിനു മാറ്റമില്ല… ആശമാര്‍ പൊട്ടിക്കരഞ്ഞു.

ഞങ്ങള്‍ ജയിപ്പിച്ചു വിട്ടത് ഇതിനാണോ.. എന്റെ വീട്ടില്‍ എല്ലാവരുംകമ്യൂണിസ്റ്റാ. ഞാനൊരു കമ്മ്യൂണിസ്റ്റുകാരന്റെ മകളാണ്. ഞങ്ങള്‍ എന്തു കുറ്റമാണ് ചെയ്തത്.. ? ഞങ്ങളുടെ മന്ത്രിയോട് എന്തു കുറ്റമാണ് ചെയ്തത് ? എന്റെ തലമുടി വടിച്ചിറക്കാനാണോ പാര്‍ട്ടിയോടൊപ്പം ഇതുവരെ നിന്നത്.. ? ബഹുമാനപ്പെട്ട മുഖ്യമന്ത്രീ ..ഒരാളോടും .. ഒരു സ്ത്രീയോടും ഇതുപോല കാണിക്കരുത്. അമ്പതു ദിവസമായി ഞങ്ങള്‍ സമരത്തിലാണ്. 12 ദിവസമായി ഇവിടെ നിരാഹാരം കിടക്കുന്നു… ഇനി എന്തു പറയാന്‍… ഇതിലപ്പുറം എന്തു പറയാന്‍ . ഇനി വയ്യ. മാനസികമായിട്ടും വയ്യ. നിവൃത്തികെട്ടു.

തല മുണ്ഡനം ചെയ്ത ആശാവര്‍ക്കര്‍ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്