പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

Jaihind Webdesk
Monday, October 23, 2023


നടി ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ചു. ഒക്ടോബര്‍ 23ന് അയച്ച കത്തില്‍ പ്രൊഫഷണലയും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എന്നാണ് ഗൗതമി വ്യക്തമാക്കുന്നത്. 25 വര്‍ഷം മുമ്പാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്. ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണെന്നും പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും കത്തില്‍ നടി പറയുന്നു. തന്നോട് വിശ്വാസ വഞ്ചന നടത്തിയ എന്റെ സമ്പദ്യം എല്ലാം തട്ടിയെടുത്ത ഒരു വ്യക്തിയെ പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ ഇപ്പോഴും പിന്തുണയ്ക്കുകയാണ് എന്നാണ് കത്തില്‍ ഗൗതമി ആരോപിക്കുന്നത്.

‘ഞാനും മകളും വളരെ സുരക്ഷിതമാണ് എന്ന് കരുതിയ സമയത്താണ് സി അളഗപ്പന്‍ എന്റെ പണവും, സ്വത്തുക്കളും എല്ലാം കൈവശപ്പെടുത്തി എന്ന കാര്യം ഞാന്‍ മനസിലാക്കിയത്. 20 കൊല്ലം മുന്‍പ് ഞാന്‍ ഏകന്തതയും, സുരക്ഷയില്ലായ്മയും അനുഭവിക്കുന്ന കാലത്താണ് അയാള്‍ എന്നെ സമീപിച്ചത്. അന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാധ മാത്രമായിരുന്നില്ല ഞാന്‍, ഒരു കൈകുഞ്ഞിന്റെ സിംഗിള്‍ മദര്‍ കൂടിയായിരുന്നു. എന്നെ കരുതലോടെ നോക്കുന്ന എന്റെ രക്ഷിതാവ് എന്ന നിലയില്‍ അയാള്‍ എന്റെ ജീവിതത്തിലും കുടുംബത്തില്‍ കയറിക്കൂി. ഏകദേശം 20 വര്‍ഷം മുമ്പ് ഈ സാഹചര്യത്തിലാണ് എന്റെ സ്വത്തുക്കളും സ്ഥാപനങ്ങളും അദ്ദേഹത്തെ ഞാന്‍ ഏല്‍പ്പിച്ചത്. ഈയിടെയാണ് അയാള്‍ എന്നെയും മകളെയും കുടുംബം പോലെ കണ്ട് വഞ്ചിച്ചതായി ഞാന്‍ മനസിലാക്കിയത്’ – ഗൗതമി കത്തില്‍ പറയുന്നു.

അതേ സമയം ഇതിനെതിരെ താന്‍ നടത്തുന്ന നിയമ നടപടികള്‍ അതിന്റെ നൂലാമാലകളില്‍പ്പെട്ട് ഇഴയുകയാണെന്നും. ഈ സമയത്തെല്ലാം തനിക്ക് പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നും ഗൗതമി പറയുന്നു. തന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിട്ട് 40 ദിവസമായി ഇത്രയും ദിവസം അളഗപ്പന് ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാര്‍ട്ടി നേതാക്കളാണെന്ന് ഗൗതമി ആരോപിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയിലും പോലീസ് വകുപ്പിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താന്‍ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി പറയുന്നു. ബിജെപിയില്‍ നിന്നും രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ്, എന്നാല്‍ വളരെ ഉറച്ച തീരുമാനത്തോടെ എന്റെയും മകളുടെയും ഭാവിക്കായി പോരാടുകയാണ് ഗൗതമി പറയുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ദീര്‍ഘകാല കുടുംബ സുഹൃത്തായ അളഗപ്പനെതിരെ ഗൗതമി 20 കോടിയുടെ സ്വത്ത് പറ്റിച്ചുവെന്ന കേസ് നല്‍കിയത്. അതില്‍ തമിഴ്‌നാട് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു. അതിന് ശേഷം അളഗപ്പനില്‍ നിന്നും വധ ഭീഷണി അടക്കം വന്നതായി ഗൗതമി ആരോപിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്. അളഗപ്പന്‍ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്.