തിരുവനന്തപുരം: മ്യൂസിയത്തില്‍ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിതും ഇയാള്‍ തന്നെയാണും സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് രണ്ട് സംഭവങ്ങളിലും ഒരാള്‍ തന്നെയാണെന്നത് വ്യക്തമായത്. എന്നാല്‍ പ്രതിയുടെ സ്വദേശം സംബന്ധിച്ച വ്യക്തത വന്നിട്ടില്ല.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു വനിതാ ഡോക്ടറെ ആക്രമിച്ചത്. വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. ഇയാള്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവൻകോണത്ത് വീടുകളിൽ കയറിയയാളും വേറെ ആളുകളാണെന്നായിരുന്നു ഇതുവരെ പോലീസ് കരുതിയിരുന്നത്. എന്നാൽ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതിയിലേക്ക് എത്തിച്ചേരാന്‍ പോലീസിന് കഴിയുന്നത്. തലസ്ഥാന നഗരിയില്‍ പോലീസിന്‍റെ മൂക്കിന് കീഴില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് സേനയ്ക്ക് തന്നെ വലിയ നാണക്കേടായ സംഭമായി. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പറയുമ്പോഴും ഇയാളുടെ സ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തയുണ്ടെന്നാണ് സൂചന.