
ശബരിമല കേസിൽ യുവതീപ്രവേശനത്തെ അനുകൂലിച്ചെത്തിയവരെ കടന്നാക്രമിച്ച് സുപ്രീംകോടതി.ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയവർ വിശ്വാസികളല്ലെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പലവിധ അജണ്ടകളുമായി ചിലർ പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ഇതോടൊപ്പം അഭിപ്രായപ്പെട്ടു.
അതേസമയം യുവതീപ്രവേശനം ആവശ്യപ്പെട്ടവർ വിശ്വാസികളല്ലെന്ന ജസ്റ്റിസ് നാഗരത്നയുടെ പരാമർശം കേസിൽ നിർണ്ണായകമാകും. ശബരിമലയിലേത് ഭക്തർ സ്വയം തിരഞ്ഞെടുത്ത ആചാരമാണെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര സർക്കാർ ഒൻപതംഗ ബെഞ്ചിന് മുൻപാകെ ആവർത്തിച്ചത്.
വിശ്വാസികളാരും യുവതീപ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ലെന്നും പിന്നെയീ ഹർജിക്കാർ ആരാണെന്നുമുള്ള ജസ്റ്റിസ് നാഗരത്നയുടെ ചോദ്യത്തിന് ‘യംഗ് ലോയേഴ്‌സ് അസോസിയേഷൻ’ ആണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. ശബരിമലയിലെ ആചാരങ്ങൾ ഭക്തർ സ്വയം തീരുമാനിച്ചതാണെന്നും അത് ആർക്കും ദോഷം ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു വിഭാഗം ജനങ്ങളുടെ ധാർമ്മികതയുടെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും സോളിസിറ്റർ ജനറലും തമ്മിൽ വാക്കേറ്റമുണ്ടായി. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം നാളെ അവസാനിക്കാനിരിക്കെ, തങ്ങളുടെ അധ്വാനത്തിന് എന്ത് സംഭവിക്കുമെന്ന് രാജീവ് ധവാൻ ചോദിച്ചു. ഭരണഘടനാ ബെഞ്ച് ഇന്നത്തെ വാദം പൂർത്തിയാക്കി. നാളെയും വാദം തുടരും.