വിജിലൻസ് റെയ്ഡ് : തലപ്പാടിയില്‍ ആർടിഒ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 16,900 രൂപ പിടിച്ചെടുത്തു

കാസർകോട് : തലപ്പാടി അതിർത്തിയിലെ ആർ.ടി.ഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 16,900 രൂപ പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ഭ്രഷ്ട് നിർമൂൽ’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി ആർടിഒ ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലോറി ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങാൻ അഞ്ച് കളക്ഷൻ ഏജന്‍റുമാരേയും ഉദ്യോഗസ്ഥർ വേതനാടിസ്ഥാനത്തിൽ നിയമിച്ചതായും കണ്ടെത്തി.

10 മിനിറ്റ് കൊണ്ട് ശേഖരിച്ച തുകയാണ് 16,900 രൂപയെന്നും കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപ് മാറ്റി. തലപ്പാടി അതിർത്തിയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ താഴേയ്ക്കുള്ള ഒൻപത് ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് റിപ്പോർട്ട് നൽകും. വിജിലൻസ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Comments (0)
Add Comment