ന്യൂസ് ഡെസ്‌ക്കില്‍ പീഢനം നേരിട്ടതായി റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ മാധ്യമ പ്രവര്‍ത്തക; പരാതിപ്പെട്ടപ്പോള്‍ അവധി നല്‍കാതെയും പ്രതികാര നടപടി

Jaihind News Bureau
Thursday, August 28, 2025

 

ന്യൂസ് ഡെസ്‌ക്കില്‍ പീഢനം നേരിട്ടതായി റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ മാധ്യമ പ്രവര്‍ത്തക. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിന്നുണ്ടായ നിരന്തര പീഢനം പരാതിപ്പെട്ടപ്പോള്‍ പ്രതികാര നടപടി ഉണ്ടായതായും മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് ചാനലില്‍ നിന്നും രാജിവയ്ക്കേണ്ടി വന്നതെന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

കോണ്‍ഗ്രസിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ നിരന്തരം ആരോപണങ്ങളും വ്യാജ വാര്‍ത്തകളും ചമയ്ക്കുന്ന വാര്‍ത്താ ചാനലിന്റെ ഉന്നതര്‍ സ്വന്തം സ്ഥാപനത്തിലെ പീഢന പരാതി മുക്കിയെന്നും വേട്ടക്കാരെ സംരക്ഷിക്കുയും ചെയ്യുന്നു എന്ന അതീവ ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ന്യൂസ് റൂമില്‍ നടന്ന സംഭവം ചാനല്‍ മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു. വനിതകളോടുള്ള മനോഭാവത്തെ കുറിച്ച് പ്രസംഗിക്കുന്ന ഇത്തരക്കാര്‍ ഭക്ഷണത്തിലും വസ്ത്രത്തിലും വാക്കിലും നോക്കിലുമെല്ലാം ക്യാമറയ്ക്കു മുന്നില്‍ പൊളിറ്റക്കല്‍ കറക്ട് നെസ് ആരോപിക്കും .എന്നാല്‍ സ്വന്തം കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

വാര്‍ത്താ ചാനലിലെ സീനിയറുടെ നിരന്തര പീഢനത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നുവെന്നാണ് യുവ റിപ്പോര്‍ട്ടറുടെ ഫേസ് ബുക്ക് കുറിപ്പ്. ആ പോസ്റ്റ് ഇങ്ങനെ

” പൊതുസമൂഹത്തില്‍ ഒരു പരാതിയുമായി വരാന്‍ അവര്‍ ഭയക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടാകും, അത് പലതുമാകാം. കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്, നല്ല കാര്യമാണ്. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുമ്പോള്‍ എന്ത് നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. ‘മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. അതുകൊണ്ട് അത് ആരും അറിയാറുമില്ല.’ പലയിടത്ത് നിന്നും കേട്ടിട്ടുള്ള വാചകമാണ്. അതെല്ലാ രീതിയിലും ശരിയാണ്. ഒരു ഉദാഹരണം പറയാം.

ഈ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടത് കൊണ്ട് മൂന്നു ദിവസത്തെ ഡെപ്യൂട്ടേഷനില്‍ ന്യൂസ് ഡെസ്‌കില്‍ വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ഡെസ്‌കില്‍ എത്തിയ ദിവസം അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നും അന്നേ ദിവസം മോശമായ ഒരു അനുഭവം എനിക്കുണ്ടായി. അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുഖം തരാതെ അയാള്‍ ഓടിപ്പോയി. ഇയാളെയാണോ ഇത്രയും നാള്‍ ഞാന്‍ നല്ല സുഹൃത്തായി കണ്ടത് എന്നതായിരുന്നു എന്റെ ചിന്ത. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസ് ഡെസ്‌കിലെ എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരോട് അന്ന് രാത്രി വിഷയം പറഞ്ഞു. പരാതി നല്‍കിയാലോ എന്നും ആലോചിച്ചു. പരാതി നല്‍കരുത് എന്നായിരുന്നു അവരുടെ ഉപദേശം.

എന്നെക്കാള്‍ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍. മറ്റ് പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തി. അത്തരത്തില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയാല്‍ നഷ്ടം നിനക്കായിരിക്കും എന്നതായിരുന്നു അവരുടെ മറുപടി. അവര്‍ നല്‍കിയ ഉപദേശം ശരിയാണ്. പരാതി നല്‍കിയാല്‍ പിന്നീട് അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്നത് ഞാന്‍ തന്നെയായിരിക്കും. അതുകൊണ്ട് പരാതി നല്‍കിയില്ല. പക്ഷേ അവന്‍ ചെയ്തതിനുള്ള മറുപടി അവന് കൊടുക്കണം. എന്നിട്ടേ തിരിച്ചു പോകൂ എന്ന് ഞാന്‍ ഉറപ്പിച്ചു. ‘പ്രശ്നത്തിന് ഒന്നും പോകല്ലേ അഞ്ജനേ’ എന്ന് വീണ്ടും പറഞ്ഞു. ചെറിയ ഒരു മറുപടി കൊടുത്തിട്ട് ബ്യുറോയില്‍ പൊക്കോളാം എന്ന് ഞാന്‍ പറഞ്ഞു. പിറ്റേ ദിവസം അതിനുള്ള ചെറിയ ഒരു മറുപടി കൊടുത്തു.

അതിന് ശേഷം കോട്ടയം ബ്യുറോയില്‍ തിരിച്ചെത്തി. പിന്നീട് പല ഭാഗത്ത് നിന്നും എനിക്ക് ഫോണ്‍ കാളുകള്‍ വന്നു. ഞാന്‍ മറുപടി കൊടുത്തത് മാത്രമേ ഫോണ്‍ ചെയ്തവര്‍ അറിഞ്ഞിരുന്നുള്ളൂ. എന്തിനാണ് മറുപടി കൊടുത്തത് എന്ന് അവര്‍ ചോദിച്ചുമില്ല, ഞാന്‍ പറഞ്ഞതുമില്ല. കുറച്ച് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വിഷയം അവിടെ എല്ലാവരും മറന്നു. ഈ സംഭവമുണ്ടായി ഒന്നരമാസത്തിന് ശേഷം എനിക്ക് ലീവ് കിട്ടാത്ത ഒരു സാഹചര്യം വന്നു. ‘മെഡിക്കല്‍ എമര്‍ജന്‍സി ആയിട്ടും നിനക്ക് ലീവ് തരാത്തത് എന്താണെന്ന് അറിയാമോ?’ എന്ന സുഹൃത്തിന്റെ ചോദ്യത്തിലാണ് പിന്നീട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ശരിയാണ്, ഒരുപക്ഷേ ലീവ് തരാത്തതിനുള്ള കാരണം അതാകാം. പക്ഷെ, അത് ഒരു സംശയം മാത്രമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആ സംശയം ഉറപ്പിക്കാനും സാധിച്ചു. ജോലി രാജിവെപ്പിക്കണം എന്നൊന്നും അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നു, കുറച്ചുദിവസം അവളെ ഒന്ന് വട്ടം കറക്കാം, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കാം, അതായിരുന്നു ഉദ്ദേശം. ആ ഉദ്ദേശത്തിന് അധികം ദിവസം നിന്ന് കൊടുത്തില്ല. ഉടന്‍ തന്നെ വീട്ടില്‍ പോലും പറയാതെ Resignation Letter മെയില്‍ ചെയ്തു.” 

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കുട്ടത്തിന് എതിരെ ആരോപണമുണ്ടായപ്പോള്‍ ചാനലില്‍ ഇരുന്ന് ഏറ്റവും കൂടുതല്‍ ധാര്‍മ്മികത പറഞ്ഞ റിപ്പോര്‍ട്ടര്‍ ചാനലിലെ അനുഭവമാണ് ഈ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഎം നേതാക്കളുടെ പ്രവൃത്തികളെ വെള്ള പൂശലാണ് ഈ ചാനല്‍ മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ നടത്തുന്നത്. പീഢനത്തിന് ഇരയാകുന്ന വനിത റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിന്തുണ നല്‍കാതെ അവരെ മാനസികമായി പീഡിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണ് ചാനല്‍ മാനേജ്മെന്റ് എന്ന ഗുരുതരമായ ആരോപണമാണ് ഈ യുവതി ഉയര്‍ത്തിയിരിക്കുന്നത്.

ഇതിനു മുമ്പും ഈ ചാനലിലെ മറ്റൊരുസീനിയര്‍ വനിതാ ജേര്‍ണലിസ്റ്റും സമാനമായ സാഹചര്യത്തില്‍ രാജിവെച്ചിരുന്നു. അതും ഫേസ് ബുക്കിലൂടെയാണ് പുറത്തറിഞ്ഞത്