പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി ; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന 395.72 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കുന്ന കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍, തികച്ചും ഏകപക്ഷീയമായി ഭരണപക്ഷ എം.എല്‍.എ മാരുടെ മണ്ഡലങ്ങളില്‍ മാത്രം വര്‍ക്കുകള്‍ അനുവദിക്കുന്ന രീതി കേട്ടുകേഴ്വി ഇല്ലാത്തതാണ്. സംസ്ഥാനത്തെ പൊതുജനങ്ങളുടെ നികുതിപണം ഭരണപക്ഷ എം.എല്‍.എ മാരുടെ മണ്ഡലങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്തുന്നത് കടുത്ത അനീതിയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ഭരണ-പ്രതിപക്ഷ വേര്‍തിരിവ് പ്രകടിപ്പിക്കാതെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഏതാണ്ട് എല്ലാ വികസന പദ്ധതികളും അനുവദിച്ചിരുന്നത്. ഈ സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ തന്നെ വികസന കാര്യത്തില്‍ കടുത്ത വേര്‍തിരിവും, വിവേചനങ്ങളും പ്രതിപക്ഷ എം.എല്‍.എ മാര്‍ നേരിടുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാടേ അവഗണിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായി ഇടപെട്ട് ഈ നടപടി റദ്ദാക്കി പ്രതിപക്ഷ എം എല്‍ എ മാരുടെ മണ്ഡലത്തില്‍ അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് വര്‍ക്കുകള്‍ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

Comments (0)
Add Comment