ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വേണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 3, 2018

യോഗ്യത ഭേദഗതി ചെയ്ത് മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദരന്‍റെ പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പി.ജി ഡിപ്‌ളോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിംഗ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മാത്രമല്ല ഇത് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റും സംശയം ഉണര്‍ത്തുന്നതാണ്.

2016ല്‍ നടന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യത ഉള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018 ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നത്. ഇത് കുറ്റസമ്മതമായി കണക്കാക്കേണ്ടിവരുമെന്നും അതിനാല്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.