‘അവര്‍ സമാനതകളില്ലാത്ത ദുരിതത്തിലാണ്; കാര്‍ഷിക വായ്പയുടെ തിരിച്ചടവ് കാലാവധി നീട്ടി നല്‍കണം’ : റിസർവ് ബാങ്ക് ഗവർണർക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Wednesday, August 14, 2019

കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ കത്ത്. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് പോലും കരകയറാത്ത കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്പോഴുണ്ടായ പ്രളയം താങ്ങാവുന്നതല്ലെന്നും ഈ സാഹചര്യത്തില്‍ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ എങ്കിലും നീട്ടി നല്‍കാന്‍ തയാറാകണമെന്നും റിസർബ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തില്‍ നിന്നുപോലും പൂർണമായും കരകയറാനാകാത്ത അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍. കൃഷി നശിച്ച കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സർഫാസി നിയമപ്രകാരം ബാങ്കുകൾ ജപ്തി നടപടികൾ തുടങ്ങിയതോടെ കേരളത്തിൽ കർഷക ആത്മഹത്യകൾ വർധിക്കുകയാണെന്നും  രാഹുല്‍ ഗാന്ധി പറയുന്നു. സംസ്ഥാന സർക്കാറും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടാൻ ബാങ്കുകൾ തയാറാവുന്നില്ല. ആഗോളവിപണിയില്‍ നാണ്യവിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ചയും കർഷകർക്ക് വലിയ തിരിച്ചടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം കാലാവധി 2019 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ തയാറാകണമെന്ന് റിസർവ് ബാങ്ക് ഗവര്‍ണർക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു.

”ഒരു വർഷം മുമ്പാണ് കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായത്. വ്യാപകമായ കൃഷിനാശവും മറ്റ് വസ്തുക്കളുടെ നാശവും കാരണം വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഇതിനുപുറമെ നാണ്യവിളകളുടെ ആഗോളവിപണിയിലെ വിലത്തകർച്ചയും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു.

ഇതിനിടെ ബാങ്കുകൾ സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ കൈക്കൊണ്ടത് കര്‍ഷകെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സമ്മര്‍ദം താങ്ങാനാകാതെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന് കേരളം സാക്ഷിയായി. സംസ്ഥാന സർക്കാറും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിനല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി തയാറാവുന്നില്ല. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി 2019 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ താല്‍പര്യപ്പെടുന്നു” – രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Rahul RBI Letter