രാഹുൽ ഗാന്ധി മലപ്പുറത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയും സന്ദർശിച്ചു

Jaihind News Bureau
Monday, August 12, 2019

രാഹുൽ ഗാന്ധി കേരളത്തിലെത്തി. കനത്ത മഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായാണ് ഇന്നലെ രാഹുൽഗാന്ധി എത്തിയത്. മലപ്പുറത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ രാഹുൽ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെ കരിപ്പൂർ വിമാനത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഡി സി സി പ്രസിഡന്‍റ് ടി. സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദുരന്ത മേഖലയായ കവളപ്പാറയിൽ സന്ദർശനം നടത്തി. മലപ്പുറം ഭൂതാനം മലങ്കര സെന്‍റ് ജോർജ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ക്യാമ്പിലെ ദുരിതബാധിതരെ നേരിൽ കണ്ട് അദ്ദേഹം ആശയവിനിമയം നടത്തി.

ഏകദേശം അര മണിക്കൂറോളം അവിടെ ചിലവഴിച്ച രാഹുൽ തുടർന്ന് മമ്പാട് എം ഇ എസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്ത ബാധിതരെ നേരിൽ കണ്ട് സംസാരിച്ചു അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരമുണ്ടാക്കമെന്നുറപ്പ് നൽകി.

വയനാടിനും കേരളത്തിനും എല്ലാ സഹായങ്ങളും തേടുമെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസഹായത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളുടെ സഹായവും തേടും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വയനാടിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും ഉണ്ടെന്നും രാഹുൽ ഗാന്ധി മലപ്പുറം കളക്‌ട്രേറ്റിൽ ചേർന്ന അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.