രാഹുല്‍ ഗാന്ധി കേരളത്തില്‍; പ്രളയബാധിത മേഖലകളില്‍ നാല് ദിവസത്തെ സന്ദര്‍ശനം

Jaihind Webdesk
Tuesday, August 27, 2019

പ്രളയദുരന്തം നേരിടുന്ന പ്രദേശങ്ങള്‍ സന്ദർശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. സ്വന്തം മണ്ഡലമായ വയനാടിന് പുറമെ കോളിക്കോട്ടെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. നാല് ദിവസമാണ് രാഹുല്‍ ഗാന്ധി കേരളത്തിലുള്ളത്.

വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ കണ്ണൂർ വിമാനത്താവളത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കള്‍ ചേർന്ന് സ്വീകരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി വേണുഗോപാൽ തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു. കനത്ത സുരക്ഷാസന്നാഹത്തിൽ റോഡ് മാർഗമാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയത്.

മഴക്കെടുതിയിൽ സർവനാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും ദുരന്തബാധിതരെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനുമായി രണ്ടാം തവണയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. നാല് ദിവസം  ദുരന്തമേഖലകൾ സന്ദർശിച്ചതിനുശേമായിരിക്കും അദ്ദേഹം മടങ്ങുക. സ്വന്തം മണ്ഡലമായ വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളും രാഹുല്‍ ഗാന്ധി സന്ദർശിക്കും.

ബാവലി, കൽപറ്റ, തിരുനെല്ലി തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ച ശേഷം എം.പി ഓഫീസ് ഉദ്ഘാടനവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങുക. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും രണ്ടാം സന്ദർശനത്തില്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അദ്ദേഹം കത്തെഴുതുകയും തന്‍റെ ഓഫീസ് മുഖേന 50,000 കിലോ അരി ഉള്‍പ്പെടെ പ്രദേശത്ത് അടിയന്തര സഹായം എത്തിക്കുകയും ചെയ്തിരുന്നു.