‘പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തത്’ ; ഗുരുതര ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല

Jaihind Webdesk
Thursday, May 2, 2019

കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ശങ്കര്‍സിംഗ് വഗേല. ഗോധ്ര കലാപം പോലെ ബി.ജെ.പി ആസൂത്രണം ചെയ്ത മറ്റൊരു സംഭവമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന് വഗേല ആരോപിച്ചു.  പുല്‍വാമ ആക്രമണത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഗുജറാത്ത് രജിസ്‌ട്രേഷന്‍ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. GJ  എന്ന അക്ഷരങ്ങളായിരുന്നു വാഹനത്തിന്‍റേതെന്ന് വഗേല ആരോപിച്ചു. മോദി ഭരണത്തില്‍ രാജ്യത്ത് നിരവധി തീവ്രവാദ ആക്രമണങ്ങളാണുണ്ടായത്. ഇതെല്ലാം കൂട്ടിവായിക്കപ്പെടേണ്ടതാണെന്നും വഗേല പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇതിനെ തടയാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് വഗേല കുറ്റപ്പെടുത്തി. അതുപോലെ ബലാകോട്ട് മിന്നലാക്രമണം എന്നത് ഒരു സാങ്കല്‍പിക കഥയാണെന്നും വഗേല പറഞ്ഞു. 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു അന്തരാഷ്ട്ര ഏജന്‍സിക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  ബലാകോട്ട് വ്യോമാക്രമണം എന്ന കഥയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഇത് സാങ്കല്‍പികം മാത്രമാണെന്നും ശങ്കര്‍സിംഗ് വഗേല പറഞ്ഞു. ബലാക്കോട്ടിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ നേരത്തെ നടപടി എടുത്തില്ലെന്നും പുല്‍വാമപോലെ എന്തെങ്കിലും സംഭവിക്കാന്‍ വേണ്ടി എന്തിനു കാത്തിരുന്നെന്നും വഗേല ചോദിച്ചു.

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ബി.ജെ.പി തീവ്രവാദത്തെ കൂട്ടുപിടിക്കുന്നത് പതിവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നിരവധി ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നടന്നു. ഇതിന് പിന്നിലെല്ലാം ബി.ജെ.പിക്ക് പങ്കുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി അതിര്‍ത്തിയില്‍ സംഘട്ടനങ്ങളുണ്ടാക്കുന്നത്’ – വഗേല പറഞ്ഞു.

ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ പരാജയമാണെന്ന് പറഞ്ഞ ശങ്കര്‍സിംഗ് വഗേല ബി.ജെ.പി നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്നും പാര്‍ട്ടിയിലെ അടിമ തൊഴിലാളികളാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയെന്നും വഗേല മാധ്യമങ്ങളോട് പറഞ്ഞു.