‘ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ’ ; നികേഷിന്‍റെ പരാമർശത്തിനെതിരെ പ്രതിഷേധം ; പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ എം.വി നികേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ തുടങ്ങിയവർ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്‍റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍ കെ.എസ് ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളുവെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. അധികാരത്തിന്‍റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്‍റെ ഓര്‍മ്മകള്‍ എങ്കിലും നികേഷ് മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

“ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ”
കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകൻ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുൻവിധിയോടെ ചോദ്യം ചോദിക്കുന്നത്.
ഒരു പക്ഷേ ലോക ചരിത്രത്തിൽ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. CPM നേതാക്കന്മാർ എന്തെങ്കിലും മൊഴിഞ്ഞാൽ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്കാരിക നായകരുടെ നാവ് ഇപ്പോൾ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്ത്രീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോൺഗ്രസുകാർക്ക് നേരെയാവുമ്പോൾ “ചത്തത് പോലെ കിടന്നേക്കാം” എന്ന് സാംസ്കാരിക പ്രമുഖർ AKG സെന്‍ററിൽ എഴുതി കൊടുത്തിട്ടുണ്ടോ ?
ശരിയാണ്, കെ സുധാകരൻ എന്ന പ്രസിഡന്‍റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്‍റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകൾ കൂടിയായ നിങ്ങളുടെ പാർട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളർന്നു പിന്മാറാതെ പാർട്ടി ഗ്രാമങ്ങളിൽ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരൻ ആണെങ്കിൽ, മൂവർണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവർന്ന് നിൽക്കാൻ ഞങ്ങളുടെ കുട്ടികൾക്ക് ധൈര്യം പകർന്നത് കെ സുധാകരൻ ആണെങ്കിൽ അദ്ദേഹത്തിന് അൽപ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്‍റെ നെഞ്ചത്തോട്ട് കേറാൻ തുനിയുന്നതെങ്കിൽ കെഎസ് ആ ചാനൽ ചർച്ചയിൽ ഓർമിപ്പിച്ചത് മാത്രമേ പറയാനുള്ളു- അധികാരത്തിന്‍റെ വെള്ളിക്കാശുകൾ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോൾ സ്വന്തം പിതാവിന്‍റെ ഓർമ്മകൾ എങ്കിലും നികേഷ് മറന്നു പോകരുത്.
നികേഷിനോട് മാപ്പ് പറയാൻ ഞാൻ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവർക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞത്.

നികേഷ് കുമാർ  വിവാദ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തിന്‍റെ മുന്നിൽ  തെറ്റ് തിരുത്തണമെന്ന് കെ.എസ് ശബരീനാഥനും ആവശ്യപ്പെട്ടു. ‘സാംസ്കാരിക കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുന്നു എന്ന് സ്വയം പുളകം കൊള്ളുന്ന ഇതുപോലെയുള്ള വ്യക്തികളുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്. നിങ്ങൾക്ക് കോൺഗ്രസ്‌ നേതാക്കളോടും പാർട്ടിയോടുമുള്ള മനോഭാവം അറിയാം. നിങ്ങളുടെ ഈ രാഷ്ട്രീയം നമുക്ക് വിഷയമല്ല, പക്ഷേ കോൺഗ്രസിന്‍റെ പാർട്ടി പ്രസിഡന്‍റിനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ – ശബരീനാഥന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

“ജാത്യാലുള്ളത് തൂത്താൽ പോകുമോ”. ശ്രീ കെ സുധാകരനുമായി അഭിമുഖം നടത്തുമ്പോൾ റിപ്പോർട്ടർ ടി വിയിലെ നികേഷ് കുമാറിന്‍റെ ചോദ്യമാണിത്! സാംസ്കാരിക കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുന്നു എന്ന് സ്വയം പുളകം കൊള്ളുന്ന ഇതുപോലെയുള്ള വ്യക്തികളുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്. നിങ്ങൾക്ക് കോൺഗ്രസ്‌ നേതാക്കളോടും പാർട്ടിയോടുമുള്ള മനോഭാവം അറിയാം. നിങ്ങളുടെ ഈ രാഷ്ട്രീയം നമുക്ക് വിഷയമല്ല, പക്ഷേ കോൺഗ്രസിന്‍റെ പാർട്ടി പ്രസിഡന്‍റിനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
നികേഷ് കുമാർ ഈ വിവാദ പരാമർശം പിൻവലിക്കണം,പൊതുസമൂഹത്തിന്‍റെ മുന്നിൽ തന്‍റെ തെറ്റ് തിരുത്തണം.

 

 

https://www.facebook.com/SabarinadhanKS/videos/537574397424611