സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍  സ്വകാര്യബസുകള്‍ അനിശ്ചിതകാല  സമരം തുടങ്ങി. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോള്‍ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ നഷ്ടം സര്‍ക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. നഗരത്തിലെ മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നതായാണ് വിവരം. ബസ് സർവീസ് നടത്താനാണ് ഉടമകളിൽ നിന്നും തങ്ങൾക്ക് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.

ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സി നിർദേശം. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധനപ്രശ്നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദേശമുണ്ട്.

Comments (0)
Add Comment