പോത്തന്‍കോട് സമ്പൂർണ അടച്ചിടല്‍ വേണ്ടിവരും : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : പോത്തന്‍കോട് സ്വദേശി  കൊവിഡ് ബാധയെ തുടർന്ന് മരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റേണ്ടിവരും. മൂന്നാഴ്ച മേഖല സമ്പൂര്‍ണമായി അടച്ചിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്-19 ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി റിട്ടയേഡ് എ.എസ്‌.ഐ അബ്ദുൾ അസീസ് (68) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്‍റെ സഞ്ചാരപഥം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് ആശങ്കയുളവാക്കുന്നത്. അബ്ദുൽ അസീസുമായി ബന്ധപ്പെട്ട ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എങ്കിലും എല്ലാവരും ക്വാറന്‍റീനിലേക്ക് പോകണമെന്നും നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രോഗം പകർന്നത് എവിടെ നിന്ന് എന്ന് പരിശോധിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ ചിലരെ സംശയമുണ്ട്. നിലവിൽ അവർ ആരോഗ്യവന്മാർ ആണെങ്കിലും അവരെയും നിരീക്ഷണത്തിലാക്കും. സംശയിക്കപ്പെടുന്നവരുടെ എല്ലാം സ്രവ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.ചികിത്സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായി. തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. വൃക്കയുടെ പ്രവർത്തനവും നിലച്ചത് വെല്ലുവിളിയായി. ഇത്തരത്തില്‍ മരണമെപ്പെടുന്ന ആള്‍ക്കാരുടെ മൃതദേഹം സംസ്‌കരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റേയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 

 

Comments (0)
Add Comment