തുറമുഖനിർമാണം തടസപ്പെടുത്തരുത്, പോലീസ് സംരക്ഷണം നല്‍കണം; സമാധാനപരമായി പ്രതിഷേധിക്കാമെന്നും ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. തുറമുഖ നിർമാണത്തിന് പോലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എന്‍ജിനീയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ഒക്ടോബർ 27 ന് വീണ്ടും പരിഗണിക്കും.

തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുത്. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ തടസപ്പെടുത്തരുത്. സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്‍റെ സഹായം തേടാമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.  ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.

സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികർ വാദിച്ചത്.

Comments (0)
Add Comment