പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംഘ പരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സി.പി.എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഡി.ജി.പി യെ വിമർശിച്ചതിന്‍റെ പേരിൽ കെ.പി.സി.സി പ്രസിഡന്‍റിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വില കുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

രാഷ്ട്രീയ വിമർശനം നടത്തിയതിന്‍റെ പേരിൽ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തിൽ മുമ്പ് ഒരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് ഈ സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ ക്കുറിച്ചും വാതോരാതെ പ്രസംഗിച്ചുനടക്കുന്നവരാണ് രാഷ്ട്രീയ വിമർശനം നടത്തുന്നവരെ കൽതുറുങ്കിൽ അടയ്ക്കാൻ ശ്രമിക്കുന്നത്. ഈ നടപടി അവരുടെ കാപട്യമാണ് തുറന്നു കാട്ടുന്നത്.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് സിപിഎമ്മിനുള്ളത്. ഇതു കൊണ്ടൊന്നും കോൺഗ്രസിന്‍റെയോ യുഡിഎഫിന്‍റെയോ വായടിപ്പിക്കാമെന്നു പിണറായി കരുതുന്നു എങ്കിൽ അത് കേരളത്തിൽ നടക്കില്ല. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അന്ന് പറഞ്ഞതിനെക്കാള്‍ എത്രയോ മോശമായ അവസ്ഥയിലാണ് ഡി.ജി.പി ഇപ്പോഴുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായി വിജയൻ എങ്ങനെ ഒക്കെ അടിച്ചമർത്താന്‍ ശ്രമിച്ചാലും ജനവികാരം ആളിക്കത്തും. എതിരാളികളെ വേട്ടയാടി പിടിക്കുന്ന നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നത്. ഇതു കൊണ്ടൊന്നും പാലായിൽ ഇടതുമുന്നണി രക്ഷപ്പെടില്ല. ജനങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കും.
കെ.പി.സി.സി പ്രസിഡന്‍റിനെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Ramesh Chennithalamullappally ramachandran
Comments (0)
Add Comment