കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

 

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണമെന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനാണ് പണം കൊണ്ടു വന്നതെന്നും ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കവർച്ച ചെയ്യപ്പെട്ട പണം തന്‍റേതാണെന്നും ഇത് വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ട് ധർമ്മരാജനും കൂട്ടാളികളും സമർപ്പിച്ച ഹർജിയിലാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
പണം കൊണ്ടുവന്നത് കർണാടകയിൽ നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു. കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ച ഹവാലാ പണമാണിത്. ധർമ്മരാജൻ ആദ്യം നൽകിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പണം ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു.

മൂന്നര കോടി രൂപയിൽ മൂന്നേകാൽ കോടി ഡൽഹിയിൽ ബിസിനസ് ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു എന്നാണ് ധർമ്മരാജന്‍റെ വാദം. 25 ലക്ഷം രൂപ തന്‍റേതാണെന്ന് സുനിൽ നായിക്കും ഹർജിയിൽ അവകാശപ്പെട്ടിരുന്നു. ഡ്രൈവർ ഷംജീറാണ് കാർ വിട്ടു നൽകണം എന്ന ഹർജി നൽകിയത്. പൊലീസിന്‍റെ റിപ്പോർട്ട് പരിഗണിച്ച കോടതി ഹർജികൾ ഈ മാസം 23 ലേക്ക് മാറ്റി.

Comments (0)
Add Comment