‘നോട്ട് നിരോധനത്തിന്‍റെ സമയത്ത് മോദി മന്ത്രിമാരെ പൂട്ടിയിട്ടു; മോദി ജീവിക്കുന്നത് സങ്കല്‍പലോകത്തില്‍’ : രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, May 17, 2019

നോട്ട് നിരോധനത്തിന്‍റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരെ അദ്ദേഹത്തിന്‍റെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  സങ്കല്‍പലോകത്തിലാണ് പ്രധാനമന്ത്രി ജീവിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നോട്ട് നിരോധനത്തിന്‍റെ സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ അദ്ദേഹത്തിന്‍റെ 7 റേസ് കോഴ്സ് റോഡിലെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതാണ് സത്യം. എന്‍റെ സുരക്ഷയ്ക്കുണ്ടായിരുന്ന പ്രത്യേക സംഘമാണ് എന്നോട് ഇക്കാര്യം പറഞ്ഞത്’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി ജീവിക്കുന്നത് സങ്കല്‍പ ലോകത്താണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് മോദിയുടെ പരിഹാസ്യമായ പ്രസ്താവനയെ കളിയാക്കിക്കൊണ്ടാണ് രാഹുല്‍ ഇത് പറഞ്ഞത്.

‘പ്രധാനമന്ത്രിയുടെ അറിവ് എത്രത്തോളമാണെന്ന് നോക്കൂ. സൈന്യത്തോട് പേടിക്കേണ്ടെന്ന് പറഞ്ഞ അദ്ദേഹം മേഘങ്ങളുള്ളതിനാല്‍ പാക് റഡാറുകള്‍ക്ക് നമ്മുടെ വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കാനാവില്ലെന്നും പറഞ്ഞു.  അദ്ദേഹത്തിന്‍റേതായ സങ്കല്‍പലോകത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. രാജ്യത്തെ ജനങ്ങളെപോലും കേള്‍ക്കാന്‍ അദ്ദേഹം തയാരാകുന്നില്ല’ – രാഹുല്‍ ഗാന്ധി തുടര്‍ന്നു.

ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് കഴിയുമെന്നാണ അദ്ദേഹം പറയുന്നത്. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിന്റെതായ ലോകത്താണ്. ആരെയാണ് കേള്‍ക്കേണ്ടത് അവരെ പോലും മോദി കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.’ – രാഹുല്‍ഗാന്ധി പറഞ്ഞു.

മോഹന വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ബി.ജെ.പി അഞ്ച് വര്‍ഷം രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി കൃത്യമായി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിമാചലിലെ ആകെയുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലും മെയ് 19നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണല്‍.