കേസുകള്‍ നടത്താന്‍ പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത്; അഭിഭാഷകര്‍ക്കായി ചെലവിട്ടത് 7.25 കോടി രൂപ

Jaihind Webdesk
Saturday, October 14, 2023


പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി ചെലവാക്കിയത് ഏഴേകാല്‍ കോടി രൂപ. ഇക്കാലയളവില്‍ 23 അഭിഭാഷകര്‍ സുപ്രീംകോടതിയിലും ഒമ്പത് പേര്‍ ഹൈക്കോടതിയിലും ഹാജരായതിനാണ് ഇത്രയും തുക. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പതിനെട്ട് കോടി രൂപയാണ് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി ചെലവാക്കിയത്. സര്‍ക്കാരിനോ പാര്‍ട്ടിക്കോ പ്രതിസന്ധിയുണ്ടാക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മതിയാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സോളര്‍ കേസില്‍ അഭിഭാഷകന് കൊടുത്തത് 1.2 കോടി രൂപ. സമാനമായ രീതിയില്‍ സര്‍ക്കാരിനു വേണ്ടി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ ഹാജരായത് 23 മുതിര്‍ന്ന അഭിഭാഷകര്‍. ചെലവ് 4.93 കോടി രൂപ. ഹൈക്കോടതിയിലെത്തിയ 9 മുതിര്‍ന്ന അഭിഭാഷകര്‍ക്കായി ചെലവാക്കിയത് 2.32 കോടിയുമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഡ്വക്കേറ്റ് ജനറലടക്കം സംസ്ഥാന സര്‍ക്കാര്‍ വന്‍ ശമ്പളം നല്‍കി നിയമിച്ചിരിക്കുന്ന അഭിഭാഷകരെ നോക്കുകുത്തികളാക്കിയാണ് സര്‍ക്കാര്‍ ധൂര്‍ത്ത്.