പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുത്; പരിഹസിച്ച് പി. കെ. അബ്‍ദുറബ്ബ്

മലപ്പുറം: നവകേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി. കെ. അബ്‍ദുറബ്ബ്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്‍ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

കൊച്ചി മറെെന്‍ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്നാണ് റയീസ് പറഞ്ഞത്. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലെന്ന് റയീസ് പറഞ്ഞിരുന്നു.

Comments (0)
Add Comment