വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍; മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം, ശിക്ഷാവിധി ഈ മാസം 13 ന്

 

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി.  തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമെന്ന് കോടതി പറഞ്ഞു.  ശിക്ഷാ വിധി ഈ മാസം 13 ന്. പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്.

2022 ഒക്ടോബർ 22നാണ് പാനൂർ വള്ള്യായി നടമ്മല്‍ വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. തനിക്കൊന്നും പറയാനില്ലെന്നാണ് പ്രതി ശ്യാംജിത്ത് കോടതിയില്‍ പറഞ്ഞത്. സ്വന്തമായി നിർമിച്ച കത്തി ഉപയോഗിച്ചാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട്‌ വെട്ടി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയത് അഞ്ചാം പാതിര സിനിമ മോഡലിലായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഗൂഗിള്‍ സെര്‍ച്ച് നടത്തിയാണ് പ്രതി ശ്യാംജിത്ത് കൊലപാതകം ആസൂത്രണം ചെയ്തത്. തെളിവ് നശിപ്പിക്കാനുള്ള പദ്ധതികളും നേരത്തെ ആസൂത്രണം ചെയ്തിരുന്നു.

Comments (0)
Add Comment